കൃഷ്ണവനം

കൃഷ്ണസുദാമാവു ഞാന്‍
ഈ യമുനതന്നിക്കരെ വന്നുനില്‍ക്കുന്നൂ
പതിവുപോല്‍ പാടുവാന്‍;കാലത്തിനും കാവലായിട്ടിരിക്കുന്നൊ
രാദിമവാചാലമൗനത്തിനുംപിന്നെ
പാരിതില്‍ നീ നീളെ പാടിപ്പതിയിച്ചൊ-
രാര്‍ദ്രസൗഭ്രാത്രത്തിനുംസ്നേഹ-
വായ്പിനുമീടുററ ഗാഥകള്‍.
പേര്‍ത്തുപാടുന്നൂ‍, പറഞ്ഞാലൊരിക്കലും
പാഴിലാവില്ല നിന്നോ‍ടെന്ന്‌,പണ്ടത്തെയാചാര്യഗേഹവും കാടും
മഴവന്ന നാളും മരക്കുടക്കീഴില്‍ നാം നിന്നതും
പിന്നെ നമ്മെത്തേടിവന്ന നിലാവിന്റെ
പാലൊളിയില്‍ നമ്മള്‍ കാടാകെ കണ്ടതും,ഒന്നും മറക്കാന്‍ കഴിയാത്ത കണ്ണന്റെ
കാടുകള്‍ കാട്ടില്‍ കിളികള്‍ മൂളുന്നതും.

കൃഷ്ണസുദാമാവു ഞാന്‍
ഈ യമുനതന്നക്കരെ നോക്കിനില്‍ക്കുന്നൂ;മലകളിലാളുന്ന കാട്ടുതീയിന്‍ ശോണ-
വക്ത്രത്തില്‍നിന്നും പിടഞ്ഞുചാടിപ്പോന്നൊ
രേതോ കരച്ചില്‍ അലമുറയിട്ടുവന്നെത്തിയെന്‍
കാതില്‍ക്കുറിച്ചിടും പേരേടുകള്‍ക്കുള്ളില്‍
ഞാനറിയുന്ന പേരൊക്കെ നിറയുന്നു,
ഖാണ്ഡവം വെന്ത കരിക്കട്ടകള്‍
ചികഞ്ഞെന്‍ നേര്‍ക്കെറിഞ്ഞവര്‍ ചൂളുന്നു;അന്തിക്ക്‌ കുന്നിന്‍മുടിയില്‍, നഭസ്സിന്‍ ചുഴികളില്‍,കാലായനങ്ങള്‍ തന്‍ വ്യോമമാര്‍ഗ്ഗങ്ങളില്‍
തീരാതയുതസഹസ്രയുഗങ്ങള്‍ തന്‍
തേജസ്സുമായ്‌ കത്തിനില്‍ക്കും വിളക്കുകള്‍
വീര്‍ത്തുപൊങ്ങുന്ന പുകയില്‍ മങ്ങീടുന്നു.

കുന്നിറങ്ങിപ്പോയ കൗമുദി സന്ധ്യക്ക്‌
വീണ്ടും വിയല്‍ഗംഗയിങ്കല്‍ നിറയവേ,കൂട്ടം പിരിഞ്ഞും അറിയാക്കിനാക്കള്‍ക്കു
പിമ്പേയലഞ്ഞും നടന്ന ചെടിപ്പുമായ്‌
കേട്ടോഅറിഞ്ഞോഅറിയാതെയോ വന്നു
പാര്‍ത്തുനിന്നീ‍ടും ഗജപ്രതാപം പോലെ,ആരുമറിയാതെ നീ വരുന്നൂ നിന്‍ വ്രജസ്ഥലി
ക്കിക്കരെഎന്റെ സ്വാന്താശ്രമപ്രാന്തങ്ങളില്‍,പണ്ട്‌ രാവൊന്നു കണ്ണിമ ചിമ്മിത്തുറക്കെയെനിക്കായി
നീ തീര്‍ത്ത ചാന്ദ്രശിലാമയഹേമകൂടങ്ങളെ
ദൂരത്തുദൂരത്തുപേക്ഷിച്ചു ഞാന്‍ പോന്ന
മാലിനീതീരപ്രശാന്തദേശങ്ങളില്‍.
കൂട്ടായിരിക്കെ പരസ്പരംചോദിച്ചു
കൂട്ടുന്നു ഞാനളവററ സമസ്യകള്‍.
ഉത്തരങ്ങള്‍ക്കു ഞാന്‍ കാത്തു നില്‍ക്കെചാരെ
സന്ധ്യ ചിദാനന്ദനൃത്തമാടുന്നൊരീ
കാററില്‍, മനസ്സിന്റെ മേഘായനങ്ങളില്‍
പീലിനിവര്‍ത്തുന്നി‍തോര്‍മ്മതന്‍ കാടുകള്‍.
ദൂരെ മഹാഗ്നിതന്‍ താണ്ഡവം തീരാതെ
ധൂമിലയായ്‌ നിന്നൊടുങ്ങും വനസ്ഥലി
തുമ്പിയും കൊമ്പും കരിഞ്ഞലഞ്ഞാര്‍ക്കുന്ന
വെന്തുതീരാത്ത ഗജരോദനങ്ങളാല്‍
മുററും മുഖരിതമാകവേനീയെന്തു,ചെററുചിരിക്കെപിറുപിറുക്കുന്നുവോ?
ചോദ്യങ്ങള്‍ നിര്‍ത്തി മിണ്ടാതായ കാററിനെ-
നോക്കിയിരിക്കവേ കേള്‍ക്കുന്നു‍ നിന്‍ സ്വരം:-

“ചോദ്യങ്ങളെന്നോടിതെന്തേ സുദാമന്‍,നിനക്കു ഞാന്‍തോഴനല്ലേ,ഗുരു നമ്മള്‍ക്കൊരേയൊരാള്‍ !
ഓര്‍ക്കുക നമ്മള്‍, നമുക്കായ്‌ മഹാകാല-
രഥ്യയില്‍ കാത്തുനിന്നെന്നെയും നിന്നെയും
നാമറിയാതെനമുക്കറിയാത്തൊരാ നേരിന്റെ
നേരില്‍ നിറുത്തി, 'അഭീ,യഭീ'യെന്നുചൊല്ലി-
ച്ചാരെ കാവലായ്‌ നിന്ന വിവേകപ്പൊരുളിനെ.
ക്ലിഷ്ടം വഴികള്‍ നടക്കും നമുക്കായി
നിത്യം തണലായി കൂടേ വരുന്നയാള്‍ !

കാടെങ്കില്‍ തമ്മിലറിയാമരങ്ങള്‍ക്കു
കൂടെന്നറിഞ്ഞു വന്ദിച്ചു നിന്നീടുവാന്‍;കാട്ടുമരങ്ങളെനോക്കി നമുക്കേതു കാററിലും
തമ്മില്‍ത്തലോടിനിന്നീടുവാന്‍;കാടിന്റെയുള്ളിലെപ്പൊയ്കയിലാകാശ-
ലോകങ്ങളൊക്കെ തെളിവതു കാണുവാന്‍;കാട്ടിലെപ്പുല്ലിനും പുല്‍പ്പോന്തിനും പിന്നെ
കാട്ടുപുലിക്കും പെരുന്തേക്കിനുമൊരേ
പാത്രത്തില്‍ നിന്നുതന്നൂര്‍ജം പകുക്കുന്ന
സൂര്യന്‍ ദിനവുമീ കാടിനെച്ചുററി
വലംവച്ചിടുന്നതിന്നര്‍ത്ഥമാരായുവാന്‍;കാടിന്റെ മേലാപ്പില്‍ നൂറായിരം കിളി-
ക്കൂടുകള്‍ക്കുള്ളില്‍ ചിറകടികള്‍ ദൂരെ
കാലത്തിനങ്ങേപ്പുറത്തെ മഹാര്‍ണ്ണവ-
ശൈലങ്ങളെപ്പാര്‍ത്തിരിക്കുന്നതിന്‍പൊരു-
ളെന്തെന്നറിയുവാന്‍; കാടിനെ കാണുവാന്‍
നേര്‍ക്കു നേര്‍ നില്‍ക്കവേ,നേരുകളുള്ളില്‍ നിറഞ്ഞു പൊലിയവേ,കാടേസതീര്‍ത്ഥം തരിക
ഞങ്ങള്‍ക്കെന്നൊരുവരം ചോദിച്ചുപോകെ,
പുഴക്കരെയാരോ വിരിക്കുമാ
പുത്തിലഞ്ഞിപ്പൂവിരിപ്പില്‍ പടിഞ്ഞിരുന്നി‍ത്തിരി-
പ്പോന്ന ചിരാക്ഷരമാലകള്‍ കോര്‍ക്കുവാന്‍......
എത്രയോ പാഠങ്ങള്‍ !
ഓര്‍ക്കുകഒന്നൊടൊന്നായവയൊക്കെയും
നമ്മിലന്നോതിയുറപ്പിച്ച സ്നേഹവചസ്സിനെ.


നീ നിർത്തി നിൽക്കുന്നു,
ഞാനോ നിറഞ്ഞുനിൽക്കുന്നു
നിൻവാക്കിനാൽ.

കൃഷ്ണസുദാമാവു ഞാന്‍
ഈ യമുനയില്‍ മുങ്ങിനീരുമ്പോള്‍
ഇരുളിലൂടേതോ കിളിയൊച്ച തേങ്ങി
ത്തെറിച്ചെത്തിയാററിറമ്പില്‍ വീണുടയുന്നു,പുഴപ്പരപ്പില്‍ കാററ്‌ വീണ്ടും പതുങ്ങുന്നു,ദൂരെ നിലാവിനെക്കീറിമുറിക്കുന്നു കാട്ടുതീയിന്‍
ഖഡ്ഗപംക്തികള്‍, നാളെയിക്കാട്ടില്‍ നിറഞ്ഞാ-
ണ്ടുകാളും കനലിന്റെ മീതെയിറങ്ങി നിന്നാടുവാന്‍
കാത്തിരിപ്പുണ്ടാവെയില്‍,ഇതാ ശ്മശാനത്തിന്റെ ഗന്ധം നിറയുന്നു‍ ചുററിലും.

വീണ്ടും വരില്ലേയിനി മഴനമ്മള്‍ക്കു
കാടകം പൂകുകകാത്തുനിന്നീടുക.



Comments